ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2023

പനി നിറങ്ങൾ

പനിച്ചു മഞ്ഞച്ച് ഞാൻ,
കരഞ്ഞ് കറുത്ത് നീ
നമുക്കിടയിൽ ചുവന്നു പൂത്ത് പ്രണയം!

പ്രണയം നീലയ്ക്കുമ്പോൾ,
ഉടൽ വെന്തു ചുവക്കുമ്പോൾ,
വിളർത്ത മഞ്ഞയിൽ,
ഒളിച്ചു കടക്കുന്നോ
വെളുത്ത മരണം!!

വ്യാഴാഴ്‌ച, മാർച്ച് 09, 2023

ഖബർ

 നെഞ്ചിനുള്ളിൽ,

കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്,

വാക പൂത്ത പോൽ,

ചെഞ്ചോരപ്പാടുകളുണ്ട്,

ഞാൻ പാത്തു വച്ച നിൻ,

മുഖബിംബച്ചീളുകളുണ്ട്!!


നെഞ്ചിനുള്ളിൽ,

ഒരു ശ്വാസം കേറാമൂലയുണ്ട്,

അതിൽ,

കാലമടക്കിയ നിൻ ഖബറുണ്ട്,

അതിനോരത്തായ് ,

കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്!!




 

ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2022

കാട്

 ഒരു വിത്ത്

കാറ്റിൽ പാറി വന്നതോ

ജന്മപാശത്തിൻ ചുറ്റുഗോവണി താണ്ടി, 

തേടി വന്നതോ 

പുണ്ണെങ്കിലും മനസ്സിൽ പുതഞ്ഞു

ചാല് കീറിയെത്തിയതു-

പ്പുവെളളമെങ്കിലും തളിർത്തു 

പിന്നെ, ഇലയായി,ചെടിയായി,

പൂവായി നിറവായി

പതിയെ, പതിയെ തുടർച്ചകളായി..

മനസ്സ് നിറഞ്ഞ്, ദേഹം കവിഞ്ഞ്,

ഞാനൊരു കൊടുംകാടായി!!

ഇപ്പോൾ 

ആകാശമില്ലാ, വെളിച്ചമില്ലാ, 

വഴിയുമില്ലാ, ഇരുട്ടാണ് സർവ്വം!

ഒരു തുള്ളി തീ പോലും നിലാവെട്ടം! 

തമസ്സിലക്ഷി ചുഴറ്റിയവിരാമം 

തേടുവതൊരു തീക്കൊള്ളി

ചുവന്നു കത്തി ഭസ്മമാകാൻ ,

അണയും മുൻപേയെങ്കിലുമൊന്നാളാൻ!!







 










വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2021

കൂടൊഴിഞ്ഞ പക്ഷി

 ഞാനൊഴിഞ്ഞുപോയ വീട്ടിൽ

 ബാക്കിയാവുന്നതെന്തായിരിയ്ക്കും? 

ഞാൻ പൊഴിച്ച പടം പോൽ 

പൊള്ളിയടർന്ന ചുവരിൻ ചർമ്മമോ?

ചലിയ്ക്കാത്ത പേശികളും ,

സൂര്യനസ്തമിച്ച കണ്ണുകളുമായി 

അതിൽ തൂങ്ങും മുഖചിത്രമോ?

ഞാനൂരിയെറിഞ്ഞ ലോഹവളയങ്ങളോ?

എഴുതി നിറച്ചിട്ടും എടുക്കുവാൻ മറന്ന 

പ്രണയ പുസ്തകമോ?

അതോ..

എൻ്റെ ഓർമ്മകൾക്കു മീതെ പരക്കുവാൻ

നീ തെളിച്ച ചന്ദനത്തിരി ഗന്ധമോ?!






ഞായറാഴ്‌ച, ഏപ്രിൽ 05, 2020

തർപ്പണം

ബസ് ആദ്യത്തെ വളവ് തിരിയുമ്പൊഴേക്കും അപ്പു ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു.'പാവം കാലത്ത് നേരത്തെ എഴുന്നേറ്റത് അല്ലേ' അ വനെ മടിയി ലേയ്ക്ക് പിടിച്ചു കിടത്തി നിത തിരിഞ്ഞു ബസ്സിന്റെ പുറകിലേ യ്‌ക്ക് നോക്കി..ചന്തുവും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു.ഭൂതകാലത്തിലേക്ക് ഓടിയകലുന്ന കാഴ്ചകളോടോപ്പം മുടിയിഴകളെ അലസം വിട്ടങ്ങനെയിരിക്കുമ്പോൾ ഒരു ശാന്തത തന്നിൽ വന്നു നിറയുന്നതായി അവൾക്ക് തോന്നി. അയാൾക്ക് മോക്ഷം കിട്ടിക്കാണും, അവൾ ആശ്വസിച്ചു.
            'നമുക്ക് തിരുനെല്ലിയിൽ കൊണ്ട് പോയി ഒഴുക്കാം' എന്ന് നിർദ്ദേശിച്ചത് ചന്തു ആയിരുന്നു.ആരു  തർപ്പണം ചെയ്യുമെന്ന തന്റെ ചോദ്യത്തിനുള്ള മറുപടി 'അതിലിത്ര ചിന്തിയ്ക്കാൻ എന്തിരിക്കുന്നു' എന്ന ചന്തുവിന്റെ മറുചോദ്യമായിരുന്നു..അപ്പു തന്നെയാണ് ചടങ്ങുകൾ ചെയ്തത്.ആർക്ക് വേണ്ടിയാണെന്ന കർമിയുടെ  ചോദ്യത്തിന് ചാടിക്കേറി ഉത്തരം പറയുകയും ചെയ്തു.. 'വല്യച്ഛന് വേണ്ടിയാണ്' പറയു മ്പോൾ അവന്റെ കണ്ണിൽ വെള്ളം നിറഞിരുന്നു.
           അവന് അയാൾ വല്യച്ഛൻ തന്നെ ആയിരുന്നു..അങ്ങിനെയാണ് പറഞ്ഞു കൊടുത്തിരുന്നത്. ഒരിയ്ക്കൽ പോലും അവനെ യൊന്ന് ചേർത്ത് പിടിക്കുകയോ തലോടുകയോ ചെയ്തി ട്ടി ല്ലെങ്കിലും അവനെന്നും  അയാളെ വലിയ കാര്യമായിരുന്നു.സ്കൂൾ വിട്ടോടി വന്ന് അയാളുടെ നെഞ്ചിൽ തല ചേർത്ത് വച്ചൊരു കിടപ്പുണ്ട്. കൈ കാൽ കഴുകി വന്നെ അയാളെ തൊടാവൂ എന്ന് എത്ര പറഞ്ഞാലും അപ്പുവിന് മനസ്സിലാവില്ല. ചെറിയ എന്തെങ്കിലും മതിയായിരുന്നു അയാൾക്ക് ഇൻഫെക്ഷൻ വരാൻ.. 'അരുതപ്പൂ ' എന്ന് പറഞ്ഞു അവനെ പിടിച്ചു മാറ്റുമ്പോൾ ആ കൈകൾ അനങ്ങുന്നതായും തന്നെ തടയുന്നതായും അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..'ചെയ്തത് തന്നെ ചെയ്തു ഇൗ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന ത്‌ കാരണമാണ് ഇത്തരം വിഭ്രമങ്ങൾ' എന്നാണ് ച ന്തു പറയുക.. 
                 അല്ലെങ്കിലും ചന്തുവി ന്‌ എന്തിനും മറുപടിയും പരിഹാരമുണ്ട്. ചന്തുവിനെ  ആദ്യമായി കണ്ടത് എന്നാണെന്ന് പോലും തനിയ്‌കോർമ്മയില്ല എന്നവൾ സങ്കടത്തോടെ ഓർത്തു. അന്നൊന്നും താൻ ചെയ്യുന്നതോ പറയുന്നതോ എന്താണെന്ന് തനിയ്ക്ക് പോലും നിശ്ചയം ഉണ്ടായിരുന്നില്ല.വലിച്ചു കെട്ടിയ ഒരു ബലൂൺ പോലെയായിരുന്നു മനസ്സ്..ഒരു ചെറിയ സൂചി മതിയായിരുന്നു മൊത്തം തകിടം മറിയാൻ.ഒന്നും കാണാതെയും കേൾക്കാതെ യും ഇരിക്കാൻ ഒരു പരിധി വരെ തന്നെ സഹായിച്ചത് മരവിച്ചു പോയ മനസ്സും തലയും തന്നെ ആയിരുന്നു.കാലത്തെ തന്നെ അയാളുടെ പ്രഭാത കാര്യങ്ങളെല്ലാം നടത്തിക്കൊടുത്ത് പണി ക്കൊരോട്ടമാണ്.കയ്യിൽ ചിലവാക്കാൻ പത്തു പൈസ പോലും ഇല്ലാതായപ്പോൾ ദൈവം റേഷൻ കടക്കാരാന്റെ രൂപത്തിൽ അവതരിയ്‌ക്കുക യായിരുന്നു. അയാൾ മുഖാന്തിരമാണ് ചന്തു ഡ്രൈവറായി നിന്നിരുന്ന വീട്ടിലെ പാചക പണി തരായത്.ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഒന്നും ചന്തുവിനെ കണ്ടതായിപ്പോലും താൻ ഓർക്കുന്നില്ല.എന്നാൽ താൻ ചെന്ന് കയ റിയ അന്ന് മുതൽ അവിടെ ഉണ്ടായിരുന്നു എന്നാണ് ചന്തുവിന്റെ പക്ഷം..പതുക്കെ തുടങ്ങിയ പരിചയം സൗഹൃദത്തിന്റെ പടി യും കടന്ന് മുന്നോട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോൾ പല തവണ സ്വയം ഉപദേശിച്ചു.ഇനിയും എടുത്തു ചാടി അബദ്ധങ്ങളിൽ പെട്ട് പോകരുതെന്ന്  സ്വയം വിലക്കി.പക്ഷേ തീർത്തും ഒറ്റപ്പെട്ട് പോയ അവൾക്ക് ചന്തുവുമായുള്ള സൗഹൃദമായിരുന്നു ജീവിതത്തിലേക്കുള്ള ഏക പിടിവള്ളി.അത് വിടാൻ മനസ്സ് കൂട്ടാക്കിയില്ല.
              പക്ഷേ കല്ല്യാണം എന്ന ചന്തുവിന്റെ ആവശ്യത്തിന് വഴങ്ങാൻ അ വൾ തയ്യാറായിരുന്നില്ല. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞ പോലായിരു
ന്നു അവളുടെ കാര്യം.അ വളുടെ ഇൗ നിലപാട് ചന്തുവിനെ വിഷമിപ്പിക്കുന്ണ്ട് എന്നവൾക്ക് അറിയാമായിരുന്നു എങ്കിലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ അവൾ  ഒരുക്കമായിരുന്നില്ല.ഇനിയും ഒരാളെ കൂടി നഷ്ടപ്പെടുത്താൻ വയ്യ എന്നവൾ ചന്തുവിനോട് ഉറപ്പിച്ച് പറഞ്ഞു.
            ചന്തു പക്ഷേ അകൽച്ച ഒന്നും കാണിച്ചിരുന്നില്ല.പതിവ് പോലെ അയാൾ ഒന്നിരാടം വരുകയും അയാളെ തിരിച്ചും മറിച്ചും കിടത്തീ മേൽ വൃത്തിയാക്കി പൗഡർ ഇട്ടു കൊടുക്കാൻ അവളെ സഹായിക്കുകയും ചെയ്തിരുന്നു.വ റ്ഷങ്ങളായുള്ള കിടപ്പിൽ അയാളുടെ പുറമെല്ലാം പൊ ട്ടിത്തു ടങ്ങി യിരുന്നു.  ആ റടിയിൽ കൂടുതൽ പൊക്കവും അതിനൊത്ത ശരീരവുമുള്ള അയാളെ കൈകാര്യം ചെയ്യുക എന്നത് അവളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.ആദ്യത്തെ കുറച്ചു കാലം അയൽപക്കകാരുടെ സഹതാപവും സഹായവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതൊരു സ്ഥിരം കലാപരിപാടി ആകും എന്ന തിരിച്ചറവിൽ നിന്നായിരിയ്ക്കണം പതു ക്കെ പതുക്കെ ആരെയും കാണാതായി.ചന്തു വരും വരെ വല്ലപ്പോഴുമൊക്കെ വരുന്ന പാലിയേറ്റീവ് കെയർ കാരായിരുന്നു ആശ്വാസം.ചന്തു അവളോട് തമാശക്ക് പറയുമായിരുന്നു 'തന്റെ കെട്ടിയോനെ നോക്കാനായിട്ടെങ്കിലും എന്നെക്കൂടെ കൂടെ കൂട്ടെടോ' എന്ന്. ചന്തുവിനെ വിശ്വാസമില്ലാത്ത ത് കൊണ്ടായിരുന്നില്ല എന്ന് പറയണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ആത്യന്തികമായി തന്റെ പ്രശ്നം ആണുങ്ങ ളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടത് തന്നെയായിരുന്നു..പ്രണയം വിവാഹത്തോടെ മരിയ്ക്കുന്നു എന്നും വിവാഹത്തിനും മുൻപും ശേഷവമുള്ള ആണു ങ്ങൾ തിരിച്ചറിയാനാകാത്ത വിധം വിഭിന്നരണെന്നും അവൾ വിശ്വസിച്ചു.
        വീട്ടുകാരെ യും നാട്ടുകാരെയും മുഴുവൻ വെറുപ്പിച്ചും ശത്രുക്കൾ ആക്കിയുമാണ് വീടുപണിക്ക് വന്ന അയാളുടെ കൂടെ അവൾ ഒളിച്ചോടിയത്. വീട്ടുകാരുടെ പ്രാക് ശരി യ്ക്കും ഏറ്റു.ആദ്യത്തെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അയാൾ തനി സ്വഭാവം കാണിക്കാൻ തുടങ്ങി.പണി കഴിഞ്ഞു വന്നാൽ നേരെ ക ള്ളുകൂടി സഭയി ലെയ്ക്കൊരു പോക്കാണ്.പതിരാത്രി തിരിച്ചു വന്നാൽ പിന്നെ തൊട്ടതെല്ലാം കുറ്റം.അടി പിടി ബഹളം. അയാൾ മുറിയിലേയ്ക്ക് വരുമ്പോൾ കള്ളിന്റെയും വിയർപ്പിന്റെ യും മണം കൂടിക്കുഴഞ്ഞു അവൾക്ക്  ഓക്കാനം വരുമായിരുന്നു.അങ്ങിനെ ഒരു രാത്രി പോയ അയാൾ തിരിച്ചു വന്നില്ല. വിവരമറിഞ്ഞ് അവൾ എ ത്തിയ പ്പോ ഴേ ക്കും ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.വാക്കേറ്റം മൂത്തപ്പോൾ ആരോ വെട്ടിയതാണ്.തലയ്ക്കു പിന്നിൽ 28 സ്റ്റിച്ച്.. ഓപറേഷൻ കഴിഞ്ഞ് ഡോക്ടർ അവളോട് പറഞ്ഞു."പ്രതീക്ഷ വേണ്ട,ജീവനുണ്ട് അത്ര മാത്രം..കൂടിയാൽ കുറച്ചു വർഷങ്ങൾ..'.
              തുടർന്നുള്ള ദിവസങ്ങളിൽ ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പാക്കാൻ അവൾ സ്വയം നുള്ളി നോക്കുമായിരുന്നു.
ഒരാതമഹത്യ ചെയ്യാൻ പോലും പറ്റാത്ത തന്റെ അവസ്ഥയോർത്ത് അ വൾ ദിവസങ്ങളോളം കരഞ്ഞു..വീട്ടിൽ പട്ടിണി പുകഞ്ഞു തുടങ്ങിയപ്പോഴാണ് അവൾ റേഷൻ കടയിലെ പതിവുകാരിയായത്.
            പതുക്കെ, വളരെ പതുക്കെ ചന്തു അവളുടെ വിശ്വാ സം നേടിയെടുക്കുക തന്നെ ചെയ്തു.ഡിവോഴ്‌സ് പേപ്പറിൽ അയാളുടെ വിരലടയാളം പതിപ്പിക്ക്മ്പോൾ അവളുടെ ഉള്ളം വിറച്ചു. ശരി തെറ്റു കളും സദാചാരവും മനസ്സിലെ കോടതി മുറിയിൽ ഘോര വാഗ്വാദത്തിൽ ഏർപ്പെട്ടു. പക്ഷേ മനസ്സ് ഒന്നേ പറഞ്ഞുള്ളൂ.. ജീവിയ്ക്കണം,ഇനിയും സ്വപ്നങ്ങൾ കാണണം.. നിയമപരമായി അവർ വേർപെട്ടു, അവൾ സ്വതന്ത്രയായി..
     ചന്തുവിനെ  കല്യണം കഴിക്കാനുള്ള തന്റെ തീരുമാനം അയൽപക്ക ങ്ങളിൽ ചെറുതല്ലാത്ത പൊട്ടിത്തെറി യാണ് ഉണ്ടാക്കിയത്.പലരും വിവാഹമോചന വാർത്ത അറിഞ്ഞ് മൂക്കത്ത് വിരൽ വച്ചു.എന്തൊരു സ്ത്രീയാണ്, ഒരുമ്പെട്ടവൾ!! എന്ന് അടക്കം പറഞ്ഞു. 'അവൻ അവിടെ കയറിയിറങ്ങുന്ന കണ്ടപ്പോഴേ വിച്ചാരിച്ചതാ' എന്ന് ചിലർ പ്രവാചകരായി.. മധ്യസ്ഥ ചർച്ച യ്ക്ക്‌ വരെ ആൾക്കാർ തയ്യാറായി.താനിത്ര വലിയ ഒരു സംഭവമാണെന്ന് അന്നാണ് അവൾക്ക് തിരിച്ചറിവ് ഉണ്ടായത്. കല്യാണത്തിന്റന്ന് രാത്രി വീടിനും ചുറ്റില്‌ നിന്നും ഉയർന്ന നിശ്വാസങ്ങ ളിലും നെടുവീർപ്പുക ളിലും അവരുടെ ആകുലത വ്യക്തമായിരുന്നു.തങ്ങൾ മൂന്ന് പേരും ആ വീട്ടിൽ തന്നെയാണ് തുടർന്നും താമസിച്ചത്.ആരെയും പേടിച്ച് നമ്മൾ എങ്ങോട്ടും പോകുന്നില്ല എന്നു ചന്തുവിനോട് അവൾ തറപ്പിച്ച് പറഞ്ഞു..കുറച്ചു കാലത്തെ എത്തി നോട്ടത്തിനു ശേഷം നാട്ടുകാരും അതംഗീകരിച്ചു..അപ്പു പിറന്നതും അതേ വീട്ടിൽ തന്നെയായിരുന്നു..
      ..  നീണ്ട പതിനൊന്നു വർഷത്തെ ഉറക്കത്തിൽ നിന്നും ഉണരാതെ അയാൾ യാത്രയായ പ്പോൾ വല്ലാത്ത ഒരു ശൂന്യതയാണ് അവൾക്ക് തോന്നിയത്..ശരീരമാകെ ശുഷ്കിച്ച അയാളെ കണ്ട് കണ്ട് അയാളുടെ പഴയ രൂപം പോലും അവൾ മറന്നു തുടങ്ങിയിരുന്നു. ഒഴിഞ്ഞ കട്ടിലിലെയ്ക്ക്‌ നോക്കി വിങ്ങി പ്പൊട്ടിയിരുന്ന അവളെ ആശ്വിപ്പിക്കാൻ ആവാതെ ചന്തു നിർന്നിമേഷനായി നിന്നു.
               "അവനെ വിളിച്ചോ..സ്റ്റാൻഡ് എത്താറായി.." പിന്നിൽ നിന്നും ചന്തു തട്ടി വിളിച്ചു..അപ്പുവിന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടവൾ അവനെ ഉറക്കത്തിൽ നിന്നും വിളിച്ചു  "അപ്പൂ..." 

വെള്ളിയാഴ്‌ച, ഏപ്രിൽ 03, 2020

തീ പിടിച്ച ആകാശം പോലൊരു മനസ്സ്

ഞാൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.
ദൂരെ ചുവന്ന വര പോലെ
കാട് കത്തുന്നതെനിയ്ക്ക് കാണാം.
അടുത്തെത്തി തുടങ്ങിയ ചൂടിൽ
ചുറ്റുമുള്ള ഇലകളെല്ലാം
വാടിത്തുടങ്ങിയിരിക്കുന്നു.
പുറത്തേയ്ക്കുള്ള വാതിലുകളെല്ലാം
തഴുതിട്ട് ഞാനുറങ്ങാൻ കിടന്നു.
എന്റെ അവസാന പൊട്ട് ആകാശവും
പുക വിഴുങ്ങുന്നത് കണ്ട്
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2020

അശുദ്ധിയുടെ പാപക്കറ തേടി നീയിറങ്ങുമ്പോൾ 
ഓർക്കണം, 
പോകാനുണ്ട്, ഒരുപാട്‌ പിന്നോട്ട്!
വന്ന വഴി മുഴുവൻ  
 നീ തിരികേ നടക്കണം..
അവിടെ, ആശുപത്രി-
കുപ്പയിലൊരു കൂനയിൽ
നിന്നെ പൊതിഞ്ഞു കുതിർന്ന്
കടും നിറമാർന്നൊരു 
പഴം തുണി കിടപ്പുണ്ട്..
അതിനും നിനക്കും
ഒരേ മണമാണ്!
അല്ലയോ വിശുദ്ധാ,
എന്റെ അശുദ്ധിയുടെ കറയാൽ,
നിന്റെ പിറവി ഈ തുണിയിൽ
അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു..

ഞായറാഴ്‌ച, ഫെബ്രുവരി 24, 2019

നിറഭേദങ്ങൾ

പ്രതിമാസം..
ചോര വാർന്നു വെളുത്തും,
പലവട്ടം..
പ്രണയിച്ചു ചുവന്നും,
ഒരുപാട്..
കരഞ്ഞു കറുത്തും,
പിന്നീട്..
പനിച്ചു മഞ്ഞച്ചും,
ഒടുവിൽ..
ചത്തു നീലച്ചും, ഞാൻ!!
ഇനി..
പൊടിച്ച്  പൊങ്ങാം,
തളിർ പച്ചയായി...

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

ഓർമ്മ

കാലം കെണിവച്ചു പിടിച്ചും,
വേഗം ഗതി മാറ്റി മാറ്റി കുഴക്കിയും,
ശ്വാസം കുരുക്കി കൊന്ന  
തലച്ചോറിലെ ജീവകോശങ്ങൾ!
നാവറ്റത്തോളം വന്ന് ,
മണലിൽ മാഞ്ഞു പോകുന്ന 
മഴത്തുള്ളി പോലക്ഷരം, വാക്കുകൾ!
ദിക്കെന്ന പ്രഹേളികയിൽ കുരുങ്ങി,
ഉത്തരം തേടിപ്പിടച്ച ഉൾഭയങ്ങൾ!
യാത്ര തുടരുകയാണ്;
തുളുമ്പിയും,ചിതറിയും, തെറിച്ചും...
ഒരു കൈ ദൂരെ, നീയുണ്ടെന്ന ധൈര്യത്തിൽ..

വെള്ളിയാഴ്‌ച, ജനുവരി 27, 2017

എഴുത്ത്

നിർത്തിയാലോ ? ...
പലകുറി ചിന്തിച്ചു .
നിർത്തി !
പലകുറി തീരുമാനിച്ചു.

നിർത്തിയപ്പോൾ,
കൈ വിറച്ചു ..
കാൽ കുഴഞ്ഞു ..
കണ്ണ് ചത്തു ..

പാലു കല്ലച്ച അമ്മമാരെപ്പോൽ,
നെഞ്ച് കടഞ്ഞു നിലവിളിച്ചു ..
അടക്കാനാളില്ലാത്ത ശവം പോൽ
വെളിമ്പറമ്പിൽ മനസ്സളിഞ്ഞു ..

കൈ പേന തേടി,
പേന മഷി തേടി ,
വറ്റും വരെയൊഴുകും...
എന്നക്ഷരം  കടുപ്പിച്ചു!! 

ചൊവ്വാഴ്ച, ജനുവരി 24, 2017

നിഴൽപ്പാടുകൾ

"ഇതെനിയ്ക്കൊട്ടും ചേരില്ലമ്മേ ..."

ഞാൻ വാങ്ങിക്കൊണ്ടു വന്ന ചുവന്ന കല്ലുമാലയിട്ട് കണ്ണാടി നോക്കിക്കൊണ്ടവൾ പറഞ്ഞു..

"ഇതൊക്കെ നല്ല നിറമുള്ളവർക്കേ ചേരൂ.." അവൾ സങ്കടപ്പെട്ടു..

"ആരാ നിനക്കീ  വക വിഡ്ഢിത്തങ്ങൾ പറഞ്ഞു തരുന്നേ?.."
കണ്ണാടി ചില്ലു കൊണ്ട് മുറിഞ്ഞ മനസ്സിന്റെ പോറൽ മറയ്ക്കാനെന്നവണ്ണം ഞാൻ അവളോട്‌ ദേഷ്യപ്പെട്ടു..

" കറുപ്പും വെളുപ്പുമൊന്നുമല്ല ഭംഗി നിശ്ചയിക്കുന്നത്..കാണുന്നവന്റെ കണ്ണിലാണ് ഭംഗി .."
ഞാൻ പഴയ കവി വചനം ഉരുവിട്ട് കൊണ്ടവളെ  ചേർത്ത് പിടിച്ചു..
"എന്റെ കുട്ടി സുന്ദരിയാണ്.."
അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ, കൺകോണിൽ  തുളുമ്പി നിന്ന നീർത്തുള്ളി  തിളങ്ങി ..

എത്ര ചെറുപ്പത്തിലേ അവൾ കറുപ്പിനെ വെറുത്തു തുടങ്ങി,വെളുപ്പിനെ പേടിച്ചും ആരാധിച്ചും തുടങ്ങി എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു.. ടിവി പരസ്യങ്ങളിലൂടെ,പത്രത്താളുകളിലൂടെ ,വഴിയരികിലെ കണ്ണഞ്ചിപ്പിക്കുന്ന ബോർഡുകളിലൂടെ, പടിഞ്ഞാറു നിന്ന്, വടക്കും കടന്നു ഇങ്ങു  തെക്കിരിയ്ക്കുന്ന എന്റെ കിടപ്പുമുറിയിലേക്ക് വരെ കൈകൾ  നീട്ടുന്ന വെളുപ്പിന്റെ അധിനിവേശം എന്നെ കുറച്ചോന്നുമല്ല  അസ്വസ്ഥയാക്കിയത്..എന്തിനെന്നറിയാതെ  കലുഷിതമായ മനസ്സു ചികഞ്ഞ്, ഞാൻ കാരണം നുള്ളിയെടുക്കാൻ ശ്രമിയ്‌ക്കേ , ആഴ്ന്നാഴ്ന്നു പോകുന്ന ഒരു മുള്ളിന്റെ വേദന ഉടലാകെ പടർന്നു..

ഉറങ്ങാൻ കിടക്കുമ്പോൾ പതിവായ  കഥ പറച്ചിലിന്നവസാനം ഞാൻ അവളോട്‌ പറഞ്ഞു ..
"നിനക്കറിയുമോ കുഞ്ഞേ .., കറുപ്പ് എല്ലാ വർണങ്ങളേയും സ്വാംശീകരിയ്ക്കുമ്പോൾ,എല്ലാ നിറങ്ങളെയും ഉൾക്കൊള്ളുമ്പോൾ,വെളുപ്പ് എല്ലാത്തിനെയും പുറം തള്ളുന്നു..നിറമില്ലായ്മയാണ്  വെളുപ്പ്... കറുപ്പോളം  ആഴമുള്ള മറ്റൊരു നിറമുണ്ടോ? കാട്  പോലെയാണ് കറുപ്പ് ..അതിൽ പടരുന്ന തീ പോലെയാണ് ചുവപ്പ്..."
മനസ്സിലായിട്ടോ എന്തോ അവൾ ഒന്നു  മൂളി.., പിന്നെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..
ഒന്നിനെ നല്ലതെന്നു പറയാൻ, മറ്റൊന്നിനെ  എന്തിനു ചീത്തയെന്നു പറയണമെന്ന ചിന്തയിൽ സ്വയം ചുറ്റിത്തിരിഞ്ഞൊടുവിൽ പാതിമയക്കത്തിലേക്ക് മനസ്സൂളിയിടുമ്പോഴാണ് ,ചുവപ്പും  വെള്ളയും പെയിന്റടിച്ച പടിവാതിൽ   തള്ളിത്തുറന്നു കൊണ്ട്  പൊടുന്നനെ അവർ കയറി വന്നത്...
               
       'ചിരിയ്ക്കണ  തള്ള ..'തീരെ മയമില്ലാത്ത പേരാണെങ്കിലും അതാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത് .ഞങ്ങൾ എന്നാൽ ഞാൻ അടങ്ങുന്ന ഞങ്ങൾ, കുട്ടികൾ..ഒരു ഭിക്ഷക്കാരി അതിൽ കൂടുതൽ ബഹുമാനമൊന്നും അർഹിയ്ക്കുന്നുണ്ടെന്ന്  അന്ന് ഞങ്ങൾ കരുതിയിട്ടില്ല. തീരെ മാംസളമല്ലാത്ത ശരീരം ഒരു മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് കെട്ടി,കണ്മഷിയെ തോൽപ്പിയ്ക്കുന്ന ഉടൽകറുപ്പിൽ ഒരു ചുവന്ന കല്ലുമാലയിട്ട്, തോളിൽ  ഭാണ്ഠവുമായി അവർ പതിവായി ഞങ്ങളുടെ പടി  കടന്നു വന്നു..ആരോ വരച്ച ലക്ഷ്മണ രേഖ കണ്ടിട്ടെന്ന പോലെ സ്ഥിരമായി പ്ലാവിനും തൊഴുത്തിനുമിടയിൽ ചിരിച്ചു കൊണ്ടവർ നിന്നു ..തൊലിപ്പുറങ്ങളിൽ ഭൂതകാലം ഭൂപടം വരച്ച വേനലിന്റെ കനൽപ്പുള്ളികളേയും ,നീളത്തിൽ കീറിയിട്ട കണ്ണീർമഴച്ചാലുകളേയും  അവർ  തന്റെ വെറ്റിലക്കറ  പുരണ്ട, അരികു പൊട്ടി അറ്റം കൂർത്ത പല്ലു കാട്ടിയുള്ള ചിരിയാൽ വെല്ലു വിളിച്ചു....അഞ്ചു പൈസയോ, വല്ലപ്പോഴും കുടിയ്ക്കാൻ ഒരൽപ്പം കഞ്ഞി വെള്ളമോ കയ്യിലെ തൂക്കുപാത്രത്തിൽ വാങ്ങി, ഒരു പായാരവും പറയാതെ  ചിരിച്ചു കൊണ്ടവർ പടി  കടന്നു പോയി ..അപ്പോൾ  ഞങ്ങൾ അവരുടെ  കഴുത്തിൽ കിടന്നു ചിരിച്ചിരുന്ന  ചുവന്ന കല്ലുമാലയുടെ ചേർച്ചക്കുറവിനെ കുറിച്ച്,അവരുടെ ഒരിയ്ക്കലും തീരാത്ത, എന്തിനെന്നു ഞങ്ങൾക്കന്ന്  തിരിച്ചറിയാനാകാതെ പോയ  ചിരിയെ കുറിച്ച്‌ പതിവായി അടക്കം പറഞ്ഞു ചിരിച്ചു..

ഒരുപാടാണ്ടുകൾ കവിഞ്ഞൊഴുകി ,അവരെന്റെ മുന്നിൽ വന്നു നിന്നു..തെളിമയോടെ ചിരിച്ചു..തന്റെ ചുവന്ന കല്ലുമാല ഇനിയും പൊട്ടിയിട്ടില്ലെന്നോർമിപ്പിച്ചു..പിന്നെ പതിയെ ഇരുട്ടിലലിഞ്ഞലിഞ്ഞി ല്ലാതെയായ് ..

കറുപ്പിന്റെ ചേർച്ചക്കുറവുകളുടെ പഴക്കത്തിൽ നടുങ്ങിയിട്ടെന്നവണ്ണം പെട്ടന്ന് മനസ്സ് മയക്കം വിട്ടുണർന്നു...അരികെ കിടന്നുറങ്ങുന്ന കുഞ്ഞു മുഖത്തേയ്ക്കു നോക്കിയപ്പോൾ അറിയാതെ തല താഴ്ന്നു ..ഏറെ ആഴ്ന്നുപോയൊരു മുള്ളിന്റെ വേദനയിൽ നിന്നും ആ  കുഞ്ഞു മനസ്സിനെ വേർപെടുത്തേണ്ടതെങ്ങനെയെന്നറിയാതെ  ഞാൻ നിർന്നിമേഷയായിരുന്നു..

ബുധനാഴ്‌ച, ജനുവരി 04, 2017

ദിക്കറിയാ നൊമ്പരങ്ങൾ

സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..
ഒരു മഴക്കാടിന്നിരമ്പമുണ്ടെന്നാകിലും,
ഒരു തിരത്തള്ളലിൻ വേഗമാർജ്ജിയ്ക്കിലും,
സങ്കുചിതമാണെൻറെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..

ഒരു പൊട്ടു ചായത്തിൻ  ചിരിമെഴുകി
ഞാനെന്റെ നടുമുറ്റം ചന്തം പൊലിപ്പിക്കിലും,
ജലരാശി തേടിപ്പായുമെന്നടിവേര്‌ മുളപൊട്ടി,
നെടുകെ പിളർക്കുന്നതിൻ  മണ്പുറങ്ങൾ..
സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ  മുൾപ്പടർപ്പ്..


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2016

കരിയിലയും കാറ്റും

പതിയെയാണ് നീ എന്നിലേയ്ക്ക് വന്നത്
മെല്ലെയാണെന്നിൽ പടർന്നത് ..
പിന്നെയാണ് നമ്മളൊരേ കാറ്റിന്നുടലായത്
മലമുകളിൽ പെരുമഴയായാർത്തത്
ആറ്റിൽ പ്രണയത്തിൻ നീരൊഴുക്കേറ്റിയത് ...

കടലുപ്പോളമുള്ളം നീറ്റിയതും
മഴവില്ലോളം തെളിഞ്ഞതും
തിരയിൽ തുള്ളിയതും
മഴയിൽ കുളിർന്നതും
ഒരിയ്ക്കൽ  നിലം തൊടു-
മെന്നറിഞ്ഞു തന്നെയാണ്

നീയറിയുക ..
ആരോഹണങ്ങൾക്കും
അവരോഹണങ്ങൾക്കും അപ്പുറമാണ്
എനിയ്ക്കു നിന്നോടുള്ള പ്രണയമെന്ന് ..

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2016

കഥയുടെ അറ്റത്ത്.....

"ആഴമേറെയുണ്ട് .."അവൻ അവളോട്‌ പറഞ്ഞു.
"സാരമില്ല  ഞാൻ കൈ പിടിയ്ക്കാം.." അവൾ അവന്റെ കൈകളിൽ കൈ കോർത്തു..
"ആഴം കൂടും തോറും ഇരുട്ടേറും.. ശ്വാസം മുട്ടും.." അവൻ വിയർത്തു.
"പേടിയ്‌ക്കേണ്ട ഞാനില്ലേ.." അവളവന്റെ കണ്ണുകളിലേയ്ക്ക് നോക്കി,
 "എന്റെ കൂടെ വരൂ.."അവൾ വിളിച്ചു.
അവനനങ്ങിയില്ല..
കൈകളടർത്തി മാറ്റി അവൾ പടവുകളിറങ്ങാൻ  തുടങ്ങി..
പാതി ദൂരം ചെന്ന് തിരിഞ്ഞു നോക്കി ,കൈകൾ നീട്ടി.. "വരുന്നില്ലേ?.."
"വേണ്ട കാൽ വഴുക്കും, തെന്നി വീഴും.. നീ കയറിപ്പോരൂ.."അവന്റെ ശബ്ദം മുഴങ്ങി.

അവൾ അക്ഷരപ്പടവുകളിലൂടെ ശ്രദ്ധയോടിറങ്ങി..
ഉള്ളിലേക്കിറങ്ങും തോറും അവൾ കണ്ടു, പടവുകളിൽ അവളെ കാത്തിരിയ്ക്കുന്ന കഥാപാത്രങ്ങൾ! അവരവളുടെ കൈ  പിടിച്ചു,കൂട്ടുകൂടി..
                           
അവൻ താഴേയ്ക്കുറ്റു നോക്കി.ഒരു പൊട്ടു പോലുമില്ലാതവൾ ഇരുട്ടിൽ മാഞ്ഞു പോയിരുന്നു.അവന്റെ വിഹ്വലതകൾ ഒരു നിലവിളിയായി അക്ഷരക്കെട്ടുകളിൽ പ്രതിധ്വനിച്ചു .., ആഴങ്ങളിൽ വീണു മരിച്ചു....ഇറങ്ങിപ്പോയവളെയും  കാത്ത്  അവനിരുന്നു.. ഒരു കഥയുടെ അറ്റത്ത്.....  

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2016

അടിമ

എനിയ്ക്കിണങ്ങും  എന്നോതി
നീ നീട്ടിയ ചന്തമോലും മേൽക്കുപ്പായം
അടിമയുടേതാണെന്ന്
വൈകിയാണ് ഞാനറിഞ്ഞത് ..

ആദ്യമാദ്യം എന്റെ ശരീരം
അതിനുള്ളിൽ വിറകൊണ്ടു ,
വിയർത്തുരുകി ,
കുടഞ്ഞെറിഞ്ഞു ..

പിന്നെ വളരെപ്പതുക്കെ ,
അതിനുള്ളിലുടലൊതുക്കി ,
സ്വയമിണങ്ങി ,
ചുരുണ്ടിറങ്ങി ..

ഇന്ന്, പറിച്ചെടുക്കാനാകാതെ,
സ്വയം വീണ്ടെടുക്കാനാകാതെ,
പഴയോരച്ചിൽ  വിരിഞ്ഞ
സ്വത്വം വാർന്ന, ഒരുപാട് പാവകളിലൊന്ന് ..

എല്ലാം എല്ലാം ഒരു പാവക്കളി..
ഒരടിമക്കളി!!!

ബുധനാഴ്‌ച, ഏപ്രിൽ 27, 2016

കൂടപ്പിറപ്പ്

ഞാനും നീയും,
ഒരോർമ്മയുടെ രണ്ടറ്റങ്ങൾ
ഒരേ തിരുമുറിവിൻ  ഉടൽപ്പകർച്ചകൾ
ഒരുകാലം ഒരേ പാൽച്ചിരി പകുത്തോർ
ഒരേ നൊമ്പരച്ചുള്ളിയാൽ പുള്ളി കുത്തിയോർ

ഞാനും നീയും,
ഇന്നുമൊരു മനമെന്നാലും
ഇരുമെയ് പുണരുവോർ..
അണയാനായും തോറും
ഇഴയകന്നു പോകുവോർ..

ഞാനും നീയും,
പുലർച്ചയ്ക്കൊന്നായൊഴുകി
ഉച്ചയ്ക്കിരുവഴിയായ് പിരിഞ്ഞ-
ന്തിയ്ക്കൊരു കടലായ് കലരേണ്ടവർ..
കൂടപ്പിറപ്പുകൾ,നമ്മളൊരേ
അരിപ്രാവിന്നിരുചിറകുകൾ!!


തിങ്കളാഴ്‌ച, ഏപ്രിൽ 25, 2016

പക

നെരിപ്പോടുകൾ  അണഞ്ഞിട്ടില്ല
കാലം അമർത്തിക്കെടുത്തിയ തീനാമ്പുകൾ
ഇപ്പോഴും സ്പന്ദിയ്ക്കുന്നുണ്ട് ..
അവയ്ക്ക് മേൽ കോരിയിട്ട ഹിമപാളികൾ
ഉരുകിത്തുടങ്ങിയിരിയ്ക്കുന്നു..
വിടവുകൾക്കിടയിലൂടെ
ഒരുതുള്ളി ശ്വാസം തേടിപ്പിടയ്ക്കുന്നൂ
തീഞരമ്പുകൾ..
ഹിമക്കോട്ടകൾ ഭേദിച്ചൊരുനാൾ
അവ ഉയിർത്തെഴുന്നേൽക്കും.
നേരിപ്പോടുകൾക്ക് മേൽ
വിധിയാം ലാസ്യമൊഴിഞ്ഞ്
താണ്ഡവത്തിൻ ചടുല വേഗമാകും
പടർന്നു കത്തിയൊടുവിൽ
സ്വയമൊടുങ്ങാനാവാതെ
വരുണാ! നിനക്കായി കേഴും..
അന്നെന്നിൽ നീ മഴയായ്, മഞ്ഞായ്‌ പെയ്യുക..
നെരിപ്പോടുകൾക്കടിയിൽ
വീണ്ടുമുറങ്ങട്ടെ ,
ഉറക്കം നടിയ്ക്കട്ടെ..
എന്റെ ഓർമ്മയുടെ സ്ഫുലിംഗങ്ങൾ .. 


ചൊവ്വാഴ്ച, ഏപ്രിൽ 19, 2016

നിഷേധി

ഏഴു രാവും ഏഴു പകലും കണ്ണിമ ചിമ്മാതെ കാവലിരുന്നിട്ടും,കുട്ടൻ നായരുടെ കണ്ണുവെട്ടിച്ച്,ദീനാമ്മയുടെ പളുങ്ക് ഹൃദയത്തിൻ തുടിപ്പുമായ് കാലൻ കടന്നു കളഞ്ഞു..നിസ്വാർത്ഥ പ്രണയമെന്തെന്നു സ്വന്തം ജീവിതം കൊണ്ട് ലോകത്തെ പഠിപ്പിച്ച കുട്ടൻ നായരുടെ കണ്ണുകളിലേയ്ക്ക് നാട്ടുകാർ  ഉറ്റുനോക്കി.ഒരു തുള്ളി വെള്ളമെങ്കിലും അടർന്നു വീഴുന്നത് കാണാൻ..
പക്ഷെ കുട്ടൻ നായർ കരഞ്ഞില്ല..ചിരിച്ചില്ല ..മാവ് വെട്ടുന്നവർക്കൊപ്പം ചേർന്നയാൾ മാവ് വെട്ടി..വിറകൊതുക്കി..,ചകിരിയും, ചിരട്ടയും  തയ്യാറാക്കി..ദീനാമ്മയെ കുളിപ്പിച്ച് വെള്ളപുതപ്പിച്ച് കിടത്തി..തെമ്മാടി ക്കുഴിയിലേ അടക്കൂ എന്ന്  ശഠിച്ച പള്ളിക്കാരെ വെല്ലുവിളിച്ച്,സ്വന്തം പറമ്പിൽ ചിതയൊരുക്കി അടക്കി.അപ്പോഴെങ്കിലും നാട്ടുകാർ കാത്തു.. ഒരു തുള്ളി...അതുണ്ടായില്ല കണ്ണ് കൊണ്ട് കരയാനറിയാത്ത കുട്ടൻ നായർ പക്ഷേ തന്റെ സങ്കടം മുഴുവൻ വിയർപ്പായൊഴുക്കി ..ശരീരം കൊണ്ട് കരഞ്ഞു ..അത് പക്ഷെ നാട്ടുകാർ കണ്ടില്ല..അറിഞ്ഞില്ല..."വല്ലാത്ത ഒരു മനുഷ്യൻ തന്നെയപ്പാ.."അവർ നെടുവീർപ്പിട്ടു..മൂക്കത്ത് വിരൽ വച്ചു ..

അല്ലേലും കുട്ടൻ നായർ അങ്ങനെയൊക്കെ  തന്നെയായിരുന്നു.എന്നും നാട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചവൻ..നിഷേധി..തന്റെതല്ലാത്ത തെറ്റിനു തന്നെ തല്ലിയ  സാറിന്റെ കയ്യിൽ  നിന്ന് ചൂരൽ  പിടിച്ചു വാങ്ങിയ കാലം മുതൽ തുടങ്ങിയതാണ്‌ കുട്ടൻ നായരുടെ നിഷേധങ്ങൾ ..  പഠിപ്പിൽ  മിടുക്കനായിരുന്നവൻ.. എന്തായാലും ഒരു സർക്കാർ ഉദ്യോഗം വാങ്ങും എന്നു കരുതിയ നാട്ടുകാരെ മുഴുവൻ വിഡ്ഢികളാക്കി കുട്ടൻനായർ പുരയിടത്തിൽ കൃഷിപ്പണി തുടങ്ങി,പാടത്ത് നെല്ലിറക്കി...ഇങ്ങനെ ചെറുതും വലുതുമായ നിഷേധിക്കലുകളിലൂടെ കുട്ടൻ നായർ നാട്ടുകാരെ നട്ടം തിരിച്ചു.

എന്നാൽ നാട്ടുകാർക്ക്  മുന്നിൽ കുട്ടൻ നായരെ  ഏറ്റവും  വലിയ നിഷേധിയാക്കി മാറ്റിയ തീരുമാനം മറ്റൊന്നായിരുന്നു.അയാളുടെ ചെറിയ ചെറിയ ധിക്കാരങ്ങളൊക്കെ സഹിച്ച നാട്ടുകാരെ  ഏറെ പ്രകോപിതരാക്കിയത്, ഒരുമിച്ച് കളിച്ച്,ഒരേ മഷിത്തണ്ട് പകുത്ത്, ഒരുമിച്ച്  ഈറോലിപ്പഴം തിന്ന് നടന്ന ,ഒരേ സ്കൂളിൽ തന്നെക്കാൾ ഒരു ക്ലാസ്സ് മേലെ പഠിച്ച ദീനാമ്മയെ കുട്ടൻനായർ  കെട്ടിയതാണ്‌..അതും വലിവുകാരി ദീനാമ്മയെ.." ഒത്ത പൊക്കവും വണ്ണവും,കരിവീട്ടി പോലത്തെ ഉറച്ച ശരീരവുമുള്ള കുട്ടൻ നായർക്ക് ചേർന്ന പെണ്ണാണോ സപ്തനാഡികളും എടുത്തു പിടിച്ച് സ്വതവേ വിടർന്ന കണ്ണുകൾ പിന്നെയും തുറിച്ച് എന്തിനെന്നില്ലാതെ ശ്വാസംമുട്ടിപ്പിടയ്ക്കുന്ന നീർക്കോലി പോലെയുള്ള ദീനാമ്മ? അതും അന്യമതസ്ഥ!!..." ജനം മുഖത്തോടു മുഖം നോക്കി.പ്രബുദ്ധരായ അവർ പ്രതികരിച്ചു.പള്ളിക്കമ്മിറ്റി കൂടി ദീനാമ്മയെ പുറത്താക്കി.അമ്പലക്കമ്മിറ്റി തങ്ങളേറ്റെടുക്കില്ലെന്നാവർത്തിച്ചു പറഞ്ഞു. അങ്ങനെ ദീനാമ്മ ആർക്കും വേണ്ടാത്തവളായി.കുട്ടൻ നായർക്ക് മാത്രം വേണ്ടപ്പെട്ടവളായി.

നിങ്ങൾ വിചാരിയ്ക്കും പോലെ കടുത്ത പ്രണയം മൂത്ത് കെട്ടിയതൊന്നുമല്ല കുട്ടൻ നായർ ദീനാമ്മയെ.സത്യം പറഞ്ഞാൽ കെട്ടും വരെ കുട്ടൻ നായർക്ക്  ദീനാമ്മയോടു അത്തരത്തിലുള്ള ഒരു വികാരമേ ഉണ്ടായിരുന്നില്ല.ഒരു മനുഷ്യത്വത്തിന്റെ പേരിൽ കളിക്കൂട്ടുകാരിയുടെ കൈപിടിച്ചതാണ് കുട്ടൻ നായർ.

ചെറുപ്പത്തിലേ അപ്പൻ മരിച്ച ദീനാമ്മയുടെ  സ്ഥിരം ശത്രുവായിരുന്നു ആസ്ത്മ.ആ കാരണം കൊണ്ടു തന്നെയാണ് അമ്മച്ചി ശോശന്ന ആവതു ശ്രമിച്ചിട്ടും,ദീനാമ്മയ്ക്കൊരു നല്ലബന്ധം ശരിയാവാതെ പോയത്. അങ്ങനെ കാലം കടന്നു പോകെയാണ്,ഒരു തുലാവർഷ സന്ധ്യയ്ക്ക് തകർത്ത് പെയ്ത മഴയ്ക്കിടയിൽ താഴ്ന്നിറങ്ങി വന്ന ഒരിടിവാൾ ശോശന്നയെ പുണർന്നെരിച്ചത്..അതോടുകൂടി അനാഥയായിപ്പോയി ദീനാമ്മ..  പിന്നീടുള്ള രാത്രികളിൽ,ഒരുതുള്ളി ശ്വാസത്തിനായുള്ള ദീനാമ്മയുടെനിലവിളി കാറ്റിനേയും മഴയേയും കീറിമുറിച്ച് വെറുമൊരിടവഴിയ്ക്കപ്പുറമുള്ള  കുട്ടൻ നായരുടെ ജനൽപ്പാളികളിൽ ചെന്നലച്ചു.തന്റെ കൈ പിടിച്ചു നടന്നിരുന്ന കൂട്ടുകാരി ഒരു വീടപ്പുറം രാവും പകലും നിറയുന്ന ഇരുട്ടിൽ ഒറ്റയ്ക്കുരുകുന്നത് അയാൾക്ക്‌ സഹിയ്ക്കാനായില്ല.അങ്ങനെയാണ് കുട്ടൻ നായർ ദീനാമ്മയ്ക്ക് തുണയാകാൻ തീരുമാനിച്ചത് ..പിന്നെ ഇണയായതും.

പക്ഷെ ഇതൊക്കെ പറഞ്ഞാൽ  ആരെങ്കിലും വിശ്വസിയ്ക്കുമോ?  "എല്ലാം വെറുതെ പറയുന്നതല്ലേ ..ഇതസ്ഥിയ്ക്ക് പിടിച്ച പ്രേമമല്ലേ.. നമ്മളിതൊക്കെത്ര കണ്ടിരിയ്ക്കുന്നു .." ഇതാണ് നാട്ടുകാരുടെ പക്ഷം.
പക്ഷമേതുതന്നെയായാലും കുട്ടൻ നായർ  ജീവിച്ചു..ദീനാമ്മയ്ക്കൊപ്പം തന്നെ..നീണ്ട ഇരുപത്തിനാല് കൊല്ലം..പണ്ടേ നിഷേധിപ്പട്ടം ചാർത്തിക്കിട്ടിയത് കൊണ്ട് കൈ വന്ന സ്വാതന്ത്ര്യത്തിന് ഒട്ടും കുറവ് വരുത്താതെ തന്നെ..

കെട്ടുകഴിഞ്ഞു രണ്ടാം മാസം മുതൽ തുടങ്ങിയ നാട്ടുകാരുടെ വിശേഷാന്വേഷണങ്ങൾ മരുന്ന് നിർദേശത്തിലേയ്ക്കും, ഉരുളി കമിഴ്ത്തലിലേയ്ക്കും കടന്ന് ഒടുവിൽ ദീനാമ്മയെ കുട്ടൻ നായരുടെ ചോറുണ്ട് കൊഴുക്കുന്ന,വെറും മച്ചിയായി ചാപ്പകുത്താനൊരുങ്ങിയ അഞ്ചാം വർഷത്തിലാണ് കുട്ടൻ നായർ അവർക്കെതിരെ തന്റെ അടുത്ത ശരം തൊടുത്തു വിട്ടത്. "അവൾക്കാണ്‌ കേടെന്ന് ആരാടാ നിന്നോടൊക്കെ പറഞ്ഞത്? കൊഴപ്പം എന്റെയല്ലെന്നു നിനക്കൊക്കെ എന്താ ഇത്ര ഉറപ്പ് ?.." ചായക്കടയിലിരുന്നു കുട്ടൻ നായർ  ഉറക്കെ പ്രസ്താവിച്ചു.കേട്ടവർ കേട്ടവർ വാ പൊളിച്ചു.പൊക്കത്തിനൊത്ത വണ്ണമുള്ള ,കൊമ്പൻ മീശയുള്ള കുട്ടൻ നായരുടെ ആണത്വം അന്നാട്ടിലൊരു ചോദ്യചിഹ്നമായി.

ഇങ്ങനെയൊക്കെ ദീനാമ്മയെ പ്രണയിച്ച,കാത്തു രക്ഷിച്ച കുട്ടൻ നായരാണ് ഒരു തുള്ളി കണ്ണുനീർ പോലുമൊഴുക്കാതെ നിൽക്കുന്നത് ..സഹിയ്ക്കുമോ നാട്ടുകാർക്ക് ??..ഒന്നാശ്വസിപ്പിയ്ക്കാമെന്നു വച്ചു വന്നാൽ അതിനൊരവസരം തരില്ലെന്ന് വച്ചാൽ .. "അല്ലെങ്കിലും കുട്ടൻ നായർ..അയാൾ ഇങ്ങനെയൊക്കെ തന്നെയാ..പണ്ടേ ഒരു നിഷേധി!!.." പിരിഞ്ഞു പോകുമ്പോൾ ജനം പിറുപിറുത്തു ..




ശനിയാഴ്‌ച, ഏപ്രിൽ 09, 2016

മടക്കം

എട്ടു ദിവസം  മുന്പൊരു പ്രഭാതത്തിലാണ് എവിടേയ്ക്കെന്നില്ലാതെ അച്ഛൻ സുമലതയുടെ  ജീവിതത്തിൽ നിന്നപ്പ്രത്യക്ഷനായത്.ഭ്രാന്തു പിടിച്ച തിരച്ചിലുകൾക്കും ഓട്ടങ്ങൾക്കുമൊടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് ഒരു മധ്യാഹ്നത്തിൽ അവളെ തേടി ആ ഫോൺ സന്ദേശമെത്തി ..
ഒറ്റയ്ക്ക് പുറപ്പെടാൻ തീരുമാനിയ്ക്കുമ്പോൾ  അതിത്ര മേൽ ദുർഘടമായ  ഒരു യാത്രയാകും എന്നവൾ കരുതിയിരുന്നില്ല...ക്ഷീണം കാരണമായിരിയ്ക്കണം അവളൊന്നു മയങ്ങിപ്പോയി..ഉണർന്നപ്പോൾ വണ്ടി ചുരം കയറിത്തുടങ്ങിയിരുന്നു.മുടിയിഴകളെ പറത്തി ചുരം താണ്ടി വന്ന ശീതക്കാറ്റിൽ അച്ഛന്റെ മണമുണ്ടെന്നു തോന്നി സുമലത്യ്ക്ക് .

തീർത്തും സുതാര്യമായ ഒരു ബന്ധമാണ് തനിയ്ക്കും അച്ഛ്നുമിടയിൽ  എന്നാണിത്രയും കാലം അവൾ കരുതിയിരുന്നത്..എന്നാൽ അച്ഛന്റെ ഭൂതകാലം തേടിയ ആ ദിവസങ്ങളിൽ ,അവളൊന്നുമല്ലാതാകുകയായിരുന്നു.. പ്രണയത്തിൽ കലാശിച്ച ഒരു സൗഹൃദം,അതേ തുടർന്നു നാട്ടിൽ കോളിളിക്കമുണ്ടാക്കിയ ഒരു ഒളിച്ചോട്ടം,ഒടുവിൽ താൻ പിച്ച വച്ചു നടന്ന..,തന്നെ താനാക്കിയ ആ  മഹാനഗരത്തിന്റെ കാണാക്കയങ്ങളിലെയ്ക്കൊരു മുങ്ങാം കുഴിയിടൽ..അത്രയും മാത്രമേ തങ്ങളുടെ പൂർവകാലത്തെ കുറിച്ചു അമ്മയുമച്ഛനും പറഞ്ഞിട്ടുള്ളൂ, അഥവാ താൻ അറിഞ്ഞിട്ടുള്ളൂ....പറയാതെയും അറിയാതെയും പോയത്  വലിയൊരു സങ്കടക്കടലായ് അവൾക്കു മുന്നിൽ തിരയടിയ്ക്കുന്നത് ഒരു നടുക്കത്തോടെ അതിലേറെ കുറ്റബോധത്തോടെ അവൾ തിരിച്ചറിയുകയായിരുന്നു..

തീർത്തും  സൗമ്യനും സരസനുമായൊരാൾ..പരിമിതമായ സൗഹൃദങ്ങൾ....എന്നും അമ്മയുടെ നിഴലിലലിഞ്ഞു ചേർന്ന രൂപം, അതായിരുന്നു അവൾക്കച്ഛൻ.. പഴങ്കഥകളുടേയും പാട്ടുകളുടെയും ഒരു പെരുംഭാൺഡവും പേറി അച്ഛൻ അവളുടെ ബാല്യവും കൗമാരവും ഒരുത്സവമാക്കി മാറ്റി. പക്ഷേ ഏറ്റവും  സന്തോഷകരമായ ഒരു ബാല്യത്തിലൂടെ  താൻ കടന്നു പോകുമ്പോൾ എല്ലാ വാതിലുകളുമടച്ചച്ഛൻ തേങ്ങുകയായിരുന്നോ? തന്നെ പാടിയുറക്കിയിരുന്നോരാ നാട്ടുശീലുകൾക്കിടയിലൂടച്ഛൻ പറയാതെ പറഞ്ഞത് സ്വന്തം കഥയായിരുന്നോ?
സ്വന്തം ജീവിതം അവൾക്കു മുന്നിൽ  കണ്ണുകെട്ടികളിച്ചു..

ഈയിടെയായി അച്ഛനിൽ പടരുന്നോരസ്വസ്ഥത സുമലത  അറിയാതിരുന്നില്ല...പൊതുവെ അന്തർമുഖനായ അച്ഛനിൽ പതിവില്ലാത്ത വിധം വിഷാദം കൂടുകൂട്ടുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അമ്മയുടെ ആകസ്മിക മരണം സൃഷ്ടിച്ച കടുത്ത ഏകാന്തതയായിരിക്കും കാരണമെന്ന് കരുതി അവൾ.എന്നാൽ അച്ഛനെ കടപുഴക്കിയെറിയാൻ പാകത്തിൽ ഒരു ചുഴലിയാണുള്ളിൽ  രൂപം കൊള്ളുന്നതെന്നറിഞ്ഞില്ല...

വഴി ചോദിച്ചു മനസ്സിലാക്കി,ഇടവഴി താണ്ടി വയലിലേയ്ക്കിറങ്ങുമ്പോൾ അവളോർത്തു,അച്ഛന്റെ കാൽ പതിഞ്ഞ നടവരമ്പുകൾ.... വിയർപ്പടർന്നു വീണ മണ്ണ്..ഈ മണ്ണിൽ പെയ്ത മഴയിലൊരുകാലം അച്ഛനാവോളം നനഞ്ഞിരുന്നു..
അവളറിഞ്ഞു അച്ഛനൊരു വികാരമായി ധമനികളിൽ  നിറയുന്നത് ..സിരകളിൽ പടരുന്നത്..

സന്ധ്യ വീണു ചുവന്ന ആ  പാടം മുറിച്ചു കടന്നക്കരെയെത്തിയപ്പോൾ  സുമലത കണ്ടു അങ്ങേ അറ്റത്തെ ആൽമരച്ചോട്ടിലെ പരിചിതമായ ആ നിഴലനക്കം..
"അച്ഛൻ" ചുണ്ട് വിതുമ്പി അറിയാതെ ..

എന്ത് പറയണമെന്നറിയാതെ സുമലത മുന്നിൽ ചെന്നു നിന്നപ്പോൾ മുഖമുയർത്തി,ചിരിച്ചെന്നു വരുത്തി.. പിന്നെ പരീക്ഷയിൽ തോറ്റ കുട്ടി പലയാവർത്തി മനസ്സിൽ പറഞ്ഞുറപ്പിച്ചു പറയും പോലെ നിസ്സംഗനായി അവളുടെ കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ടയാൾ  പറഞ്ഞു ..

"നീ തേടി വന്ന ശിവശങ്കരപ്പണിയ്ക്കരല്ല,കുഞ്ഞേ ഞാൻ .. ഈ മണ്ണിൽ  പണ്ട് സ്വർണം വിളയിച്ച.., നിന്റെ അമ്മവീട്ടുകാരെ പന്ത്രണ്ടടി അകലത്തിൽ നിന്ന് മാത്രം കണ്ടിരുന്ന..,കേളന്റേയും ചിരുതയുടേയും മകൻ  ശംഭുവാണു  ഞാൻ .."

ആട്ടം കഴിഞ്ഞ് ഒരു കഥകളി നടൻ ചായവും ചമയവുമഴിയ്ക്കും പോലെ   അവൾക്കു മുന്നിൽ അയാൾ താനിത്ര നാൾ കെട്ടിയാടിയൊരു വേഷം അഴിച്ചു വച്ചു .പത്തു നാൽപ്പതു വർഷങ്ങൾക്കപ്പുറത്തെന്നോ തഴുതിട്ടടച്ച ഒരു ഇരുമ്പു വാതിൽ തള്ളി തുറന്നയാൾ പുറത്തിറങ്ങി..സ്വാതന്ത്ര്യത്തിലേയ്ക്ക്..മുറിവേറ്റ സ്വത്വ ബോധത്തിലേയ്ക്ക് ..

തന്റെ ഓർമകൾക്ക് മേലെ ഒരു മണൽക്കാറ്റ് വീശിയടിയ്ക്കുന്നത് സുമലത യറിഞ്ഞു

അവൾ പതിയെ അച്ഛനരികെയിരുന്നു..കൈകൾ ചേർത്തു പിടിച്ച് ,ആ തോളിൽ തല ചായ്ച്ച്,തൊണ്ടയിടറാതിരിയ്ക്കാൻ ആവത് പണിപ്പെട്ട് പറഞ്ഞു..

"അച്ഛാ... ഞാൻ..ഞാനീ ശംഭുവിന്റെ മകളാണ്...,സുമലത..."

ഒരു ഊഷരകാലത്തിന്നോർമ്മ  മുഴുവൻ മായ്ച്ച്  അച്ഛന്റെ ഉള്ളിൽ പെയ്യുന്ന മഴയിൽ താനും നനയുന്നത്  സുമലതയറിഞ്ഞു.

ബുധനാഴ്‌ച, ഏപ്രിൽ 06, 2016

കാലം..കണ്ണാടി..


ചുണ്ട് കൂർപ്പിയ്ക്കും,ബാല്യം... 

          എനിയ്ക്കൊരു മഷിത്തണ്ടു വേണം
          നീയെന്റെ കറുത്ത സ്ലേറ്റിൽ കോറിയിട്ട
          വെളുത്ത തോന്ന്യാക്ഷരങ്ങൾ മായ്ക്കാൻ ...

പൂത്തു ചുവക്കും,കൗമാരം... 

           എനിയ്ക്കൊരു മഴവില്ല് വേണം
           എന്റെ മനസ്സിലെ നിന്റെ ചുവരെഴുത്തുകൾ
           പുതുവർണ്ണം  വീശിയൊളിപ്പിയ്ക്കാൻ..

കുതിര വേഗം,യൗവ്വനം... 

             എനിയ്ക്കൊരു രക്തപുഷ്പം വേണം
             നിന്റെ 'വിധിയെ' ചെറുത്തെന്റെ
             തലവര മായ്ക്കാൻ..

വെയിൽപ്പടവിറങ്ങും,മദ്ധ്യാഹ്നം...

          എനിയ്ക്കൊരു തൂവാല വേണം
          നീ പാറ്റിയോരാ പതിരിൻ ധൂളി പാറി
          കലങ്ങിയോരെൻ,മിഴി തുടച്ചീടുവാൻ

വാതിൽ വലിച്ചടയ്ക്കും,വാർദ്ധക്യം...  

          എനിയ്ക്കൊരു തുണ്ടു പഞ്ഞി വേണം
          നീ മുനയാഴ്ത്തിയ വാക്കിന്റെ
          വക്കേറ്റിറ്റുന്ന രക്തമൊപ്പി  മറയ്ക്കാൻ