ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2013

യാത്രാമൊഴി

അടര്‍ത്തുന്നു നിന്നെ ഞാന്‍ പ്രാണനില്‍ നിന്നുമെ‍ന്‍
ജീവന്റെ നാഡികള്‍ പിടയുന്നുവെങ്കിലും,
ഒരു മാത്ര പോലും മടിയ്ക്കാതെ
നീ നിന്റെ തീരങ്ങള്‍ തേടി പറന്നുകൊള്‍ക!


വാക്കുകള്‍ കൊണ്ടു നീ കോറി വരയ്ക്കുമ്പോള്‍
ചീറ്റിത്തെറിയ്ക്കുന്ന തുള്ളി രക്തത്തിലും,
ഓര്‍ത്തു വയ്ക്കുന്നു നിനക്കായി പുഷ്പങ്ങള്‍
കടലാസുപൂക്കളെന്നോതി നീ പോകിലും!


സൂര്യനെ മോഹിച്ചു കാതങ്ങള്‍ താണ്ടുപോള്‍
ഈ നെയ്ത്തിരി വെട്ടത്തിന്‍ നാളം മറക്കായ്ക!
അണയാതെയെരിയുവാന്‍ നീറിപ്പിടയുമീ
പാഴ്ത്തിരിവെട്ടത്തെ തല്ലിക്കെടുത്തായ്ക!!