വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2013

ഒരു മുത്തശ്ശിക്കഥ

മരണമെന്നത്,
എനിയ്ക്ക്
മുത്തശ്ശിയുടെ, താളമയഞ്ഞ ഊര്‍ദ്ധ്വന്‍വലിയാണ്..
തെക്കേവളപ്പില്‍ എരിഞ്ഞടങ്ങിയ
രൗദ്രപ്രതാപമാണ്...
അളവില്ലാതെ കരഞ്ഞതന്നാദ്യമാണ്,
നഷ്ട്മെന്തെന്നറിഞ്ഞതും!


വിരല്‍ത്തുമ്പില്‍ ഇപ്പൊഴുമുണ്ട്
പതുപതുത്ത വയറിന്റെ സ്പര്‍ശം..

ഉമ്മറക്കോലായിലെ സന്ധ്യാനാമജപം..
മുക്കൂറ്റിച്ചാന്തു തൊട്ട നിറപുഞ്ചിരി..
നീലക്കണ്ണുകളിലെ തീയാളും നോക്കുകള്‍..
ശബ്ദഗരിമയുടെ ഊര്‍ജ്ജപ്രവാഹങ്ങള്‍..
വിഷുപ്പുലരിയിലെ ഒറ്റരൂപാത്തുട്ട്..
വടക്കേ അറയിലെ പഴമയുടെ ഭ്രമിപ്പിയ്ക്കും ഗന്ധം!!


ഓര്‍മ്മകള്‍ പലപ്പോഴും
ഒരു തൊട്ടാവാടിയുടെ സുഖമുള്ള നീറ്റലാണ്..
ഓര്‍മിയ്ക്കപ്പെടുകയെന്നത് ഒരു ഭാഗ്യവും!!