ബുധനാഴ്‌ച, മാർച്ച് 30, 2016

ജലജ

          "ഈ  വയ്യാത്ത സമയത്ത് എന്തിനാണെന്റെ ജലജേ നീയീപ്പണിയ്ക്ക്  നിൽക്കുന്നേ..ഒരുപകാരോല്ല്യാത്താസാധനം വലിച്ചു പറിച്ചു കളഞ്ഞൂടെ      നിനക്ക്?" 
 സച്ചിദാനന്ദന്റെ  ഉച്ചത്തിലുള്ള ചോദ്യം കേട്ട ഭാവം പോലും നടിയ്ക്കാതെ   ജലജ  മുല്ലയ്ക്ക് വെള്ളമൊഴിച്ചു  കൊണ്ടിരുന്നു..തെക്കേ  മുറ്റത്തിന്നതിരിലായി  എത്രയോ വര്ഷം മുന്പവൾ  നട്ടു വളര്ത്തിയതാണാ  മുല്ല .. "എനിയ്ക്കും ഈ മുല്ലയ്ക്കും തമ്മിൽ വല്ല്യേ അന്തരമൊന്നുമില്ല സച്ച്യേട്ടാ ..നിങ്ങളെന്നെ വേണ്ടാന്നു വച്ചില്ല്യാലൊ  കാലമിത്രയായിട്ടും...അതുപോലെ ഒരു നാൾ ഇവളും പൂക്കും.. എന്റെ ഉണ്ണിയീ  മണ്ണിൽ പിച്ച വയ്ക്കും കാലം ,ഇവളും പൂക്കും..."
 ആരോടെന്നില്ലാതെ ജലജ പറഞ്ഞു നിർത്തി. .
                       
                                 മക്കളില്ലാത്ത സച്ചിദാനന്ദന്റെ   വീട്ടുമുറ്റത്ത്  അയാളുടെ പതിനാലാമത്തെ ഗർഭവും  ചുമന്ന്  ഭാര്യ ജലജ നിന്നു ..പത്തൊന്പതാം വയസ്സിൽ  അയാൾക്കൊപ്പം  ഈ പടി  ചവിട്ടിയവൾ..അയാളുടെ ഉയിരറ്റ  പതിമൂന്നു കുഞ്ഞുങ്ങളെ   പെറ്റവൾ. ഒരോ  പ്രാവശ്യവും അവൾ ചുരത്തിയ ചുടുപാൽ വീണു വെന്ത  ഈ മണ്ണിൽ,  ചവിട്ടുമ്പോഴൊക്കെ അയാൾക്ക് കാലു പൊള്ളുന്നതായി  തോന്നി .. ഇന്നീ നാല്പ്പത്തിരന്ടാം വയസ്സിലും ജലജ ഒരദ്ഭുതമായി,  തീവ്രമോഹത്തിന്റെ  കനൽ കെടാത്ത നെരിപ്പോടായി അയാൾക്ക്‌ മുന്നിലെരിഞ്ഞു.
                                 
                           അവളൊരിയ്ക്കൽ   അയാളോട്  ചോദിച്ചു.."ഇനിയിപ്പൊ ... ഞാനാ  പഴയ പറയിയുടെ പിൻതലമുറക്കാരിയായിരിയ്ക്കുമോ ? പന്ത്രണ്ടു പെറ്റിട്ടും ഒന്നിനെപ്പോലുമൂട്ടാത്ത ആ പറയിയുടെ ?.."

അയാൾ  നൂറ്റൊന്നാവർത്തി പറഞ്ഞിട്ടും പ്രസവം നിർത്താനോ  ഒരു            കുഞ്ഞിനു വേണ്ടിയുള്ള മറ്റു മാർഗങ്ങൾക്കോ  അവൾ വഴങ്ങിയില്ല....
 "ഞാൻ പെറ്റിടും നമ്മുടെ കുഞ്ഞിനെ ..നിങ്ങടെ നിറവും എന്റെ നുണക്കുഴികളുമുള്ള നമ്മുടെ ഉണ്ണിയെ ..എനിയ്ക്ക് കേൾക്കണം അവന്റെ കരച്ചിൽ, അറിയണം അവന്റെ സ്പർശം....  "
                         
                                      കാട്ടുതീ പോലെ പടരുന്ന പ്രണയമായിരുന്നു ജലജ..അതിലെരിഞ്ഞടങ്ങീ അയാളുടെ അഹന്തയും, ഭക്തിയും, വിപ്ലവവുമെല്ലാം..വിഷം തീണ്ടി മരിച്ച രണ്ടാങ്ങളമാർക്ക് നടുവിൽ വിഷം തീണ്ടിയിട്ടും വാടാതെ  നിന്നൂ ജലജ..അവൾ കുരുത്തത് ജലത്തിലല്ല തീയിലാണെന്നു പലപ്പോഴും തോന്നി അയാൾക്ക്.. ഓരോ തവണ പെറ്റെണീയ്ക്കുമ്പോഴും അവളുദയസൂര്യനെപ്പോലെ ചുവന്നു തെളിഞ്ഞു.എത്ര നിഷേധിച്ചാലും അയാൾ  അറിഞ്ഞിരുന്നു ,അവൾ ചൊരിയുന്ന പ്രതീക്ഷയുടെ നേർത്ത വെള്ളിവെളിച്ചത്തിലാണ്‌  താൻ ജീവിയ്ക്കുന്നതെന്ന്..അത് തന്നെയാണ് സത്യമെന്ന്..
                          അമ്മ മരിച്ചതിനു  ശേഷം  പ്രസവസയത്ത് അവൾക്കു കൂട്ടായെത്താറുള്ള  കുഞ്ഞൂട്ടിയേം  കൂട്ടി ആശുപത്രിയിലേക്ക്  ഇറങ്ങാൻ നിൽക്കെയാണ് ജലജ ആ കാഴ്ച കണ്ടത് ..അത്യദ്ഭുതത്തോടെ  അവൾ അയാളോട്  പറഞ്ഞു  .."ദേ  നമ്മുടെ മുല്ലമേലൊരു മൊട്ട് ....കണ്ടോ.. ഞാൻ പറഞ്ഞിരുന്നതല്ലേ, ഇവളും പൂക്കുമെന്ന് ..തൊണ്ണൂറു ഞരമ്പും പൊട്ടി ഞാൻ പതിമൂന്നു വട്ടം ഒഴുക്കികളഞ്ഞ എന്റെ രക്തം സത്യമാണെങ്കിൽ സച്ച്യേ ട്ടാ ,..നമ്മൾ  തിരിച്ചീപ്പടി കേറുന്നത് നമ്മുടെ കുഞ്ഞിനേം കൊണ്ടായിരിയ്ക്കും..." അവൾ ആണയിട്ടു ..

തന്റെ പതിനാലാമത്തെ കുഞ്ഞിനെയെന്നപോലെ അയാളാ മുല്ലമൊട്ടിൽ സൂക്ഷിച്ചു നോക്കി..മൃദുവായി തൊട്ടു..അന്നാദ്യമായി അയാളാ മുല്ലയ്ക്ക് വെള്ളമൊഴിച്ചു..  ആ തൊടിയിലെ ഒട്ടു മിയ്ക്ക മരങ്ങളും അവൾ നട്ടു വളർത്തിയതായിരുന്നു.ഓരോ കുഞ്ഞുങ്ങൾക്കും പകരംഅവളോരോ തൈ നട്ടു ..കാശിത്തുമ്പ മുതൽ കുഞ്ഞിനൂഞ്ഞാലിടാൻ നിർത്തിയിരിയ്ക്കുന്ന  മാവു വരെ എല്ലാം, എല്ലാം അവളുടേതായിരുന്നു ..
                         
                                                 എത്ര പരിചിതമാണെങ്കിലും ജലജയ്ക്ക് വേദന തുടങ്ങിയെന്നു കേട്ടാൽ അയാൾക്ക്‌ പരിഭ്രമമാണ് .. പിന്നെ അയാൾക്കാ  ആശുപത്രി വരാന്തയിൽ ഇരിപ്പുറയ്ക്കില്ല ...  ഇത്തവണഎന്തെന്നറിയില്ലാ,പിരിമുറുക്കവും ആകാംക്ഷയുമൽപ്പമേറെ ആയിരുന്നു. തിരിച്ചറിയാനാവാത്ത ഒരു വികാരത്തള്ളിച്ചയിൽ അയാളാ ആശുപത്രി വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്നു..
                             പെട്ടെന്നാണ് "ഇവരെന്തൊക്ക്യോ പറയണൂല്ലോ സച്ച്യേ......" എന്ന കുഞ്ഞൂട്ടിയുടെ ആർത്തനാദം അയാൾ കേട്ടത്. ഓടിയടുക്കുമ്പോഴേയ്ക്കും അയാൾ  കണ്ടു, സ്ട്രെച്ചറിൽ  തന്റെ അരികിലൂടെ അറ്റെണ്ടർമാർ  തള്ളിക്കൊണ്ടോടുന്ന  ജലജയെ..പരിഭ്രാന്തരായി പിന്നലെയോടുന്ന നഴ്സുമാർ...ഡോക്ടർ...

എന്തെന്നറിയാതെ പകച്ചു നിന്ന അയാളുടെ മുന്നിലേയ്ക്കു മടിച്ചു മടിച്ചു  കുഞ്ഞൂട്ടി നീട്ടി, തുണിക്കെട്ടിൽ പൊതിഞ്ഞ ഒരു മേഘത്തുണ്ട്!!... വെളിച്ചത്തിനു നേരെ  കുഞ്ഞിമ ചിമ്മി, ചിമ്മി തുറന്ന്, സച്ചിദാനന്ദന്റെ പതിനാലാമത്തെ കുഞ്ഞ് അയാളെ നോക്കി!!! 

                                        അന്ന് രാത്രി ശവഗന്ധവും പേറി തെക്കേ തൊടിയിൽ   ആ മുല്ല വിരിഞ്ഞു.അതിന്റെ രൂക്ഷ ഗന്ധത്തിൽ സച്ചിദാനന്ദന്  മനം പുരട്ടി....ഉണർവിനും, മയക്കത്തിനുമിടയിൽ.....സത്യത്തിനും മിഥ്യ യ്ക്കുമിടയിൽ.. അയാൾ ഉഴറി നടന്നു...മുന്നിൽ മുടിയഴിച്ചുറയുന്ന ഇരുട്ടിലേയ്ക്കു നോക്കുമ്പോഴൊക്കെ,  അങ്ങ് ദൂരെ മാവിൻ തുഞ്ചത്തൊരൂഞ്ഞാലിൽ, തന്റെ പതിമൂന്നു മക്കളുമായി ജലജയിരിക്കുന്നതയാൾ കണ്ടു ...ജലജയുടെ പാലു വീണു കുതിർന്ന ആ മണ്ണിൽ , ചുണ്ട് നനയ്ക്കാൻ പോലും പാലില്ലാതെ സച്ചിദാനന്ദന്റെ പതിനാലാമത്തെ പുത്രൻ  കരഞ്ഞു തളർന്നു...

          

3 അഭിപ്രായങ്ങൾ:

  1. ആഗ്രഹത്തിന്റെ തീവ്രത, വിശ്വാസത്തിന്റെ കാഠിന്യം, പ്രതീക്ഷയുടെ ആഴം. ജലജ. കഥാപാത്രത്തില്‍ നിന്ന് ഉയിരെടുത്തു, പിന്നീടുയിര്‍ വെടിഞ്ഞിട്ടും മനസ്സില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ ജലജെ, നിന്‍റെ സൃഷ്ടാവിനുള്ളതാണ്. നിനക്ക് സ്വാഗതം. മനസ്സില്‍ കുടിപാര്‍ക്കുന്ന മറ്റനേകം കൂട്ടുകാരുടെ കൂടാരത്തിലേക്ക്. സ്മിതേ, അഭിനന്ദനങ്ങള്‍. ചിപ്പിക്കുല്ലിലോതുക്കിയ ഈ വിസ്മയത്തിനു.

    മറുപടിഇല്ലാതാക്കൂ
  2. Chechee....u r a genius...I feel the real creator in u...gift povunnilla manassil ninnu jalaja...1000 applauses

    മറുപടിഇല്ലാതാക്കൂ
  3. അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി ..എന്റെ അജ്ഞാത സുഹൃത്തിന് പ്രത്യേകിച്ചും..

    മറുപടിഇല്ലാതാക്കൂ