ശനിയാഴ്‌ച, ഏപ്രിൽ 09, 2016

മടക്കം

എട്ടു ദിവസം  മുന്പൊരു പ്രഭാതത്തിലാണ് എവിടേയ്ക്കെന്നില്ലാതെ അച്ഛൻ സുമലതയുടെ  ജീവിതത്തിൽ നിന്നപ്പ്രത്യക്ഷനായത്.ഭ്രാന്തു പിടിച്ച തിരച്ചിലുകൾക്കും ഓട്ടങ്ങൾക്കുമൊടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് ഒരു മധ്യാഹ്നത്തിൽ അവളെ തേടി ആ ഫോൺ സന്ദേശമെത്തി ..
ഒറ്റയ്ക്ക് പുറപ്പെടാൻ തീരുമാനിയ്ക്കുമ്പോൾ  അതിത്ര മേൽ ദുർഘടമായ  ഒരു യാത്രയാകും എന്നവൾ കരുതിയിരുന്നില്ല...ക്ഷീണം കാരണമായിരിയ്ക്കണം അവളൊന്നു മയങ്ങിപ്പോയി..ഉണർന്നപ്പോൾ വണ്ടി ചുരം കയറിത്തുടങ്ങിയിരുന്നു.മുടിയിഴകളെ പറത്തി ചുരം താണ്ടി വന്ന ശീതക്കാറ്റിൽ അച്ഛന്റെ മണമുണ്ടെന്നു തോന്നി സുമലത്യ്ക്ക് .

തീർത്തും സുതാര്യമായ ഒരു ബന്ധമാണ് തനിയ്ക്കും അച്ഛ്നുമിടയിൽ  എന്നാണിത്രയും കാലം അവൾ കരുതിയിരുന്നത്..എന്നാൽ അച്ഛന്റെ ഭൂതകാലം തേടിയ ആ ദിവസങ്ങളിൽ ,അവളൊന്നുമല്ലാതാകുകയായിരുന്നു.. പ്രണയത്തിൽ കലാശിച്ച ഒരു സൗഹൃദം,അതേ തുടർന്നു നാട്ടിൽ കോളിളിക്കമുണ്ടാക്കിയ ഒരു ഒളിച്ചോട്ടം,ഒടുവിൽ താൻ പിച്ച വച്ചു നടന്ന..,തന്നെ താനാക്കിയ ആ  മഹാനഗരത്തിന്റെ കാണാക്കയങ്ങളിലെയ്ക്കൊരു മുങ്ങാം കുഴിയിടൽ..അത്രയും മാത്രമേ തങ്ങളുടെ പൂർവകാലത്തെ കുറിച്ചു അമ്മയുമച്ഛനും പറഞ്ഞിട്ടുള്ളൂ, അഥവാ താൻ അറിഞ്ഞിട്ടുള്ളൂ....പറയാതെയും അറിയാതെയും പോയത്  വലിയൊരു സങ്കടക്കടലായ് അവൾക്കു മുന്നിൽ തിരയടിയ്ക്കുന്നത് ഒരു നടുക്കത്തോടെ അതിലേറെ കുറ്റബോധത്തോടെ അവൾ തിരിച്ചറിയുകയായിരുന്നു..

തീർത്തും  സൗമ്യനും സരസനുമായൊരാൾ..പരിമിതമായ സൗഹൃദങ്ങൾ....എന്നും അമ്മയുടെ നിഴലിലലിഞ്ഞു ചേർന്ന രൂപം, അതായിരുന്നു അവൾക്കച്ഛൻ.. പഴങ്കഥകളുടേയും പാട്ടുകളുടെയും ഒരു പെരുംഭാൺഡവും പേറി അച്ഛൻ അവളുടെ ബാല്യവും കൗമാരവും ഒരുത്സവമാക്കി മാറ്റി. പക്ഷേ ഏറ്റവും  സന്തോഷകരമായ ഒരു ബാല്യത്തിലൂടെ  താൻ കടന്നു പോകുമ്പോൾ എല്ലാ വാതിലുകളുമടച്ചച്ഛൻ തേങ്ങുകയായിരുന്നോ? തന്നെ പാടിയുറക്കിയിരുന്നോരാ നാട്ടുശീലുകൾക്കിടയിലൂടച്ഛൻ പറയാതെ പറഞ്ഞത് സ്വന്തം കഥയായിരുന്നോ?
സ്വന്തം ജീവിതം അവൾക്കു മുന്നിൽ  കണ്ണുകെട്ടികളിച്ചു..

ഈയിടെയായി അച്ഛനിൽ പടരുന്നോരസ്വസ്ഥത സുമലത  അറിയാതിരുന്നില്ല...പൊതുവെ അന്തർമുഖനായ അച്ഛനിൽ പതിവില്ലാത്ത വിധം വിഷാദം കൂടുകൂട്ടുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അമ്മയുടെ ആകസ്മിക മരണം സൃഷ്ടിച്ച കടുത്ത ഏകാന്തതയായിരിക്കും കാരണമെന്ന് കരുതി അവൾ.എന്നാൽ അച്ഛനെ കടപുഴക്കിയെറിയാൻ പാകത്തിൽ ഒരു ചുഴലിയാണുള്ളിൽ  രൂപം കൊള്ളുന്നതെന്നറിഞ്ഞില്ല...

വഴി ചോദിച്ചു മനസ്സിലാക്കി,ഇടവഴി താണ്ടി വയലിലേയ്ക്കിറങ്ങുമ്പോൾ അവളോർത്തു,അച്ഛന്റെ കാൽ പതിഞ്ഞ നടവരമ്പുകൾ.... വിയർപ്പടർന്നു വീണ മണ്ണ്..ഈ മണ്ണിൽ പെയ്ത മഴയിലൊരുകാലം അച്ഛനാവോളം നനഞ്ഞിരുന്നു..
അവളറിഞ്ഞു അച്ഛനൊരു വികാരമായി ധമനികളിൽ  നിറയുന്നത് ..സിരകളിൽ പടരുന്നത്..

സന്ധ്യ വീണു ചുവന്ന ആ  പാടം മുറിച്ചു കടന്നക്കരെയെത്തിയപ്പോൾ  സുമലത കണ്ടു അങ്ങേ അറ്റത്തെ ആൽമരച്ചോട്ടിലെ പരിചിതമായ ആ നിഴലനക്കം..
"അച്ഛൻ" ചുണ്ട് വിതുമ്പി അറിയാതെ ..

എന്ത് പറയണമെന്നറിയാതെ സുമലത മുന്നിൽ ചെന്നു നിന്നപ്പോൾ മുഖമുയർത്തി,ചിരിച്ചെന്നു വരുത്തി.. പിന്നെ പരീക്ഷയിൽ തോറ്റ കുട്ടി പലയാവർത്തി മനസ്സിൽ പറഞ്ഞുറപ്പിച്ചു പറയും പോലെ നിസ്സംഗനായി അവളുടെ കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ടയാൾ  പറഞ്ഞു ..

"നീ തേടി വന്ന ശിവശങ്കരപ്പണിയ്ക്കരല്ല,കുഞ്ഞേ ഞാൻ .. ഈ മണ്ണിൽ  പണ്ട് സ്വർണം വിളയിച്ച.., നിന്റെ അമ്മവീട്ടുകാരെ പന്ത്രണ്ടടി അകലത്തിൽ നിന്ന് മാത്രം കണ്ടിരുന്ന..,കേളന്റേയും ചിരുതയുടേയും മകൻ  ശംഭുവാണു  ഞാൻ .."

ആട്ടം കഴിഞ്ഞ് ഒരു കഥകളി നടൻ ചായവും ചമയവുമഴിയ്ക്കും പോലെ   അവൾക്കു മുന്നിൽ അയാൾ താനിത്ര നാൾ കെട്ടിയാടിയൊരു വേഷം അഴിച്ചു വച്ചു .പത്തു നാൽപ്പതു വർഷങ്ങൾക്കപ്പുറത്തെന്നോ തഴുതിട്ടടച്ച ഒരു ഇരുമ്പു വാതിൽ തള്ളി തുറന്നയാൾ പുറത്തിറങ്ങി..സ്വാതന്ത്ര്യത്തിലേയ്ക്ക്..മുറിവേറ്റ സ്വത്വ ബോധത്തിലേയ്ക്ക് ..

തന്റെ ഓർമകൾക്ക് മേലെ ഒരു മണൽക്കാറ്റ് വീശിയടിയ്ക്കുന്നത് സുമലത യറിഞ്ഞു

അവൾ പതിയെ അച്ഛനരികെയിരുന്നു..കൈകൾ ചേർത്തു പിടിച്ച് ,ആ തോളിൽ തല ചായ്ച്ച്,തൊണ്ടയിടറാതിരിയ്ക്കാൻ ആവത് പണിപ്പെട്ട് പറഞ്ഞു..

"അച്ഛാ... ഞാൻ..ഞാനീ ശംഭുവിന്റെ മകളാണ്...,സുമലത..."

ഒരു ഊഷരകാലത്തിന്നോർമ്മ  മുഴുവൻ മായ്ച്ച്  അച്ഛന്റെ ഉള്ളിൽ പെയ്യുന്ന മഴയിൽ താനും നനയുന്നത്  സുമലതയറിഞ്ഞു.

7 അഭിപ്രായങ്ങൾ:

  1. Achanu cheruthayi complex undayirunno.....undayirunnenkil athu enne vedanippikkunnu

    മറുപടിഇല്ലാതാക്കൂ
  2. കഥ നന്നായിട്ടുണ്ട്‌.

    അവസാനവാചകം ഒന്നാന്തരം.

    മറുപടിഇല്ലാതാക്കൂ
  3. കഥ നന്നായിട്ടുണ്ട്‌.

    അവസാനവാചകം ഒന്നാന്തരം.

    മറുപടിഇല്ലാതാക്കൂ